ചരിത്രം

വയനാട്ടിലെ ബ്രിട്ടീഷ് ഭരണത്തിന് രണ്ട് കാലഘട്ടങ്ങളുണ്ട്. ആദ്യത്തേത് പഴശ്ശിരാജയുടെ കൈയില്‍നിന്ന് ലഭിച്ച വയനാടന്‍ പ്രദേശങ്ങള്‍ ഭരിച്ചിരുന്ന ഈസ്റിന്ത്യാ കമ്പനി ഭരണകാലം. 1858-ല്‍ ഈസ്റിന്ത്യാ കമ്പനിയുടെ കൈയില്‍ നിന്ന് രാജ്ഞി നേരിട്ട് ഭരണം ഏറ്റെടുക്കുന്നതുവരെ അത് തുടര്‍ന്നു. പിന്ന 1947 വരെ മലബാര്‍ കലക്ടറുടെ ബ്രിട്ടീഷ് ഭരണമായിരുന്നു വയനാട്ടില്‍. വയനാട്ടിലെ ബ്രിട്ടീഷ് ആധിപത്യത്തിന് മുമ്പു തന്ന സമ്പന്നമായ ഒരു ജനപദസംസ്കാരം വയനാടിനുള്ളതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. നവീനശിലായുഗ സംസ്കാരം വയനാട്ടില്‍ നിലനിന്നിരുന്നതിന്റെ തെളിവായി എടക്കല്‍ ഗുഹാചിത്രങ്ങളും നിലകൊള്ളുന്നു. വയനാട്ടില്‍ ആദ്യമായി ഒരു റവന്യു സെറ്റില്‍മെന്റിന് തുടക്കം കുറിച്ചത് തലശ്ശേരി സബ്ബ്കലക്ടറായിരുന്ന റ്റി.എച്ച്.ബാലന്‍ ആണെന്ന് എച്ച്.എസ് ഗ്രാമെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗ്രാമെയുടെ കാലത്ത് മുന്നനാട്, മുത്തൂര്‍നാട്, ഇളങ്കൂര്‍നാട്, നല്ലൂര്‍നാട്, ഇടനാശങ്കൂര്‍, പോരന്നൂര്‍, കുറുമ്പാല, വയനാട്, നമ്പിക്കൊല്ലി, ഗണപതിവട്ടം എന്നീ ഡിവിഷനുകളാണ് ഉണ്ടായിരുന്നത്. ഭരണസൌകര്യത്തിനുവേണ്ടി ഇവയെ പുതിയ അംശങ്ങളായി വിഭജിക്കുകയും ഉണ്ടായി. ഗണപതിവട്ടമെന്ന സ്ഥലത്തിന്റെ പ്രാധാന്യവും പ്രസക്തിയും പലപ്പോഴായി റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കപ്പെടുന്നുണ്ട്. ‘ഗണപതിപാളയം’ എന്ന സ്ഥലത്തെ പോലീസ് പിക്കറ്റിനെകുറിച്ചും ബ്രിട്ടീഷ് രേഖകളില്‍ പരാമര്‍ശിപ്പെടുണ്ട്.ഹൈദരാലിയുടെയും ടിപ്പുവിന്റെയും പടയോട്ടക്കാലത്ത് പാതയോരത്ത് നിലനിന്നിരുന്ന ഗണപതിവട്ടമെന്ന സ്ഥലമാണ് പില്‍ക്കാലത്ത് സുല്‍ത്താന്‍ ബത്തേരി ആയിമാറിയതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഗണപതി ക്ഷേത്രം തന്നയാണ് ഈ പ്രദേശത്തെ ഗണപതിവട്ടമാക്കി മാറ്റിയത് എന്നു വിശ്വിസിക്കുന്നു. ചെറിയ ജനപദമെന്ന രീതിയില്‍ ദശാബ്ദങ്ങള്‍ അറിയപ്പെട്ടിരുന്ന ഗണപതിവട്ടം എന്ന സ്ഥലത്ത് ടിപ്പുസുല്‍ത്താന്റെ ആയുധപ്പുര ഉണ്ടായിരുന്നതുകൊണ്ടാവണം പില്‍ക്കാല ചരിത്രമെഴുതിയ ബ്രിട്ടീഷുകാര്‍ സുല്‍ത്താന്റെ ആയുധപ്പുര എന്നര്‍ത്ഥത്തില്‍ സുല്‍ത്താന്‍സ് ബാറ്ററി എന്ന പേരിട്ടത്. പ്രസ്തുത കാലഘട്ടത്തിലെ ഒരു വാണിജ്യ കേന്ദ്രമായും മൈസൂറിലേക്കുള്ള പാതയിലെ ഒരിടത്താവളമായും വനഭൂമിക്കിടയിലെ ഈ നാട്ടുതുരുത്ത് അറിയപ്പെട്ടുവെന്നു വിശ്വസിക്കാം. മദ്ധ്യകാലഘട്ടത്തിലെ നഗരങ്ങള്‍ വളര്‍ന്നുവന്ന രീതിയില്‍ നാലും കൂടിയ വഴിക്ക് ചുറ്റുമായും, പ്രധാന പാതയോരത്തായും, ആരാധനാകേന്ദ്രത്തിന് ചുറ്റുമായും ഗണപതി വട്ടം വളരുകയായിരുന്നു. 1934-ല്‍ കിടങ്ങനാട് പഞ്ചായത്ത് സ്ഥാപിക്കപ്പെട്ടു. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ ഭരണത്തില്‍ നിന്ന,് ഗണപതിവട്ടം കിടങ്ങനാട് പഞ്ചായത്തിന്റെ ഭരണത്തിലേക്ക് മാറി. കിടങ്ങനാട് പഞ്ചായത്ത് വിഭജിച്ചാണ് 1968 ല്‍ നൂല്‍പ്പുഴ പഞ്ചായത്തും 1974 ല്‍ നെന്‍മേനി പഞ്ചായത്തും 1968 ല്‍ സുല്‍ത്താന്‍ബത്തേരി പഞ്ചായത്തും രൂപീകരിക്കപ്പെട്ടത്. ഹിന്ദു, മുസ്ളീം, ക്രിസ്ത്യന്‍ ജനവിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ പുതിയ ആരാധനാ കേന്ദ്രങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നു വന്നു. സുല്‍ത്താന്‍ബത്തേരി സംസ്കാരങ്ങളുടെ സംഗമമായിരുന്നന്നതിന് പഴയ ചരിത്രത്തിന്റെ സ്മാരകമായി നിലകൊളളുന്ന ഗണപതിക്ഷേത്രവും, ജൈന ആരാധനാ ക്ഷേത്രവും, മലങ്കര പള്ളിയും ഉദാഹരണങ്ങളാണ്. തമിഴ്, കര്‍ണ്ണാടക, കുടക് ഗ്രാമങ്ങളിലൂടെയായി മദ്ധ്യകാലം മുതലേ സുല്‍ത്താന്‍ബത്തേരിയും വയനാടിന്റെ ഇതരഭാഗങ്ങളും ബന്ധം പുലര്‍ത്തിയിരുന്നതായി തെളിവുകളുണ്ട്. മദ്ധ്യകാല ജനപ്രയാണങ്ങളുടെ കഥപറയുന്ന വീരക്കല്ലുകള്‍, കാടിനുള്ളില്‍ ചിതറികിടക്കുന്ന പഴയ തടയണകളുടെ മാതൃകകള്‍, എല്ലാം സുല്‍ത്താന്‍ബത്തേരിയെ പ്രാചീന ചരിത്ര സംസ്കാരങ്ങളുടെ സംഗമസ്ഥാനമെന്ന് വിളിക്കുന്നു.നവീന ശിലായുഗം മുതല്‍ ബത്തേരിയില്‍ സമ്പന്നമായ ഒരു സംസ്ക്കാരം ഊട്ടി വളര്‍ത്തിയത് ആദിവാസികളാണ്, ബ്രിട്ടീഷ് ഭരണവര്‍ഗ്ഗവും, കുടിയേറ്റ ജനങ്ങളും, സൈനിക സേവനത്തിനായി ജീവിതം ഉഴിഞ്ഞു വെച്ചതിന് പ്രതിഫലമായി കിട്ടിയ മണ്ണിലേക്കെത്തിയ കോളനിക്കാരും, ഉദ്യോഗസ്ഥ വര്‍ഗ്ഗവും എല്ലാം ചേര്‍ന്നാണ് സുല്‍ത്താന്‍ ബത്തേരിയുടെ ചരിത്രത്തെ പൂര്‍ണ്ണമാക്കുന്നത്. 20ാംനൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ തന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ആദ്യ തുടിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. 1920 കളിലെ ശ്രമഫലമായി മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിനു കീഴില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ ഒരു എല്‍.പി.സ്കൂള്‍ ഉയര്‍ന്നുവന്നു.സുല്‍ത്താന്‍ ബത്തേരിയിലേക്ക് പ്രധാന നഗരമായ കോഴിക്കോട്ടുനിന്നുള്ള യാത്ര 1940 വരെ കാളവണ്ടിയില്‍ ആയിരുന്നങ്കിലും അതിനുശേഷമുള്ള കാലത്താണ് ആധുനിക ബസ് സര്‍വ്വീസ് നിലവില്‍ വന്നത്. അന്നുമുതല്‍ ഇന്നുവരെയുള്ള കാലയളവില്‍ നാടിന്റെ പുരോഗതി അസൂയാവഹമായിരുന്നു. പണ്ടുമുതല്‍ തന്ന ഈ പ്രദേശം തികച്ചും ഇവിടുത്തെ ആദിവാസികളായ ചെട്ടിമാര്‍, പണിയര്‍, കുറുമര്‍, ഊരാളി നായ്ക്കര്‍ എന്നീ വിഭാഗങ്ങളുടെ ആവാസകേന്ദ്രമായിരുന്നു. ആദിവാസികളില്‍ പല വിഭാഗീയ ജാതികളുണ്ടെങ്കിലും അവരുടെ പ്രധാന തൊഴില്‍ കൃഷി ആണ്. പഞ്ചായത്തില്‍ 26 ക്ഷേത്രങ്ങളും 15 ക്രിസ്ത്യന്‍ പള്ളികളും 15 മുസ്ളിം പള്ളികളുമുണ്ട്. ഏകദേശം 2000 വര്‍ഷത്തിലേറെ പഴക്കം ചെന്ന ജൈനക്ഷേത്രം സുല്‍ത്താന്‍ബത്തേരിയില്‍ ഉണ്ട്. പുരാവസ്തു വകുപ്പിന്റെ കൈവശം ഉള്ള ഈ കേന്ദ്രത്തില്‍ ക്ഷേത്രാചാരങ്ങള്‍ അല്ലാതെ ഉത്സവാഘോഷങ്ങള്‍ നടക്കാറില്ല. ഉത്സവാഘോഷങ്ങളില്‍ എടുത്ത് പറയാവുന്നത് സുല്‍ത്താന്‍ ബത്തേരി മാരിയമ്മന്‍ കോവിലിലെ ഉത്സവമാണ്. ഇത് ബത്തേരിയുടെ ദേശീയോത്സവമായി കണക്കാക്കപ്പെടുന്നു. ഇതുപോലെ ബത്തേരി മഹാഗണപതിക്ഷേത്രം, കുപ്പാടി ദേവീക്ഷേത്രം, കരിവള്ളിക്കുന്ന് ക്ഷേത്രം എന്നിവിടങ്ങളില്‍ വളരെ ആഘോഷപൂര്‍വ്വം ഉത്സവങ്ങള്‍ നടന്നുവരാറുണ്ട.് പഴപ്പത്തൂര്‍ ക്ഷേത്രത്തില്‍ തെയ്യവും ഉണ്ടാകാറുണ്ട്.